'പക്ഷിപ്പനി' കാണിച്ചു ഭയപ്പെടുത്തിയിരുന്നവര്‍ പിന്നീടു കാണിച്ച 'പൂത്താമ്പി'യായിരുന്നു 'പന്നിപ്പനി.' പേരിലെ വിശുദ്ധ മൃഗത്തെ കുറ്റാരോപണ വിമുക്തമാക്കാനെന്നോണം പിന്നീടു അതിന്റെ വൈറസിനെ യഥാര്‍ഥ പേരിനോട് കൂട്ടിപ്പറയാന്‍ തുടങ്ങി, 'എച്ച് 1 എന്‍ 1 ഇന്‍ഫ്ളുവന്‍സ.' കഴിഞ്ഞ കാലങ്ങളിലുണ്ടായ ആഗോള വ്യാപകമായ ഇന്‍ഫ്ളുവന്‍സ പകര്‍ച്ചയോടു കിടപിടിക്കുമോ എന്ന് ഭയന്ന് പ്രതിരോധ മാര്‍ഗങ്ങള്‍ ലോകമെമ്പാടും കൈകൊള്ളാന്‍ തുടങ്ങി. മനുഷ്യന്‍ മനുഷ്യനോട് ചെയ്യുന്ന ക്രൂരതകള്‍ കാരണമുണ്ടാകുന്ന മരണ സംഖ്യയുടെ നാലയലത്ത് പോലും ഒരു 'പാന്റെമിക്കും' എത്തുകയില്ല എന്ന വൈരുധ്യമിരിക്കട്ടെ. ഈ വൈറസ്ബാധ ഭീതിക്ക് പിന്നിലെ രാഷ്ട്രീയ മുതലാളിത്ത പ്രേരിതമായ കള്ളക്കളികളെക്കുറിച്ച സന്ദേഹങ്ങളുടെ സാംഗത്യവും തല്‍ക്കാലം നമുക്ക് മാറ്റിവെക്കാം.
എന്ത് പറ്റി ആവോ, ഈ പക്ഷികളും പന്നികളും മനുഷ്യനെതിരെ പടയണി ചേരാന്‍? അതെക്കുറിച്ചാലോചിക്കുമ്പോള്‍ നാം കുറച്ചു അടിസ്ഥാനപരമായ വിശകലനങ്ങള്‍ക്ക് തയാറാകണം. 'രോഗാണുക്കള്‍' എന്ന ഒരു പറ്റം ശത്രുക്കള്‍ - ബാക്ടീരിയകള്‍, പാരസൈറ്റുകള്‍, വൈറസുകള്‍, റിക്കറ്റ്സിയകള്‍, ബെദ്സാനിയകള്‍ (bedsonia) അവയുടെ വാഹകരായ കൊതുകുകള്‍, എലികള്‍, മറ്റു പ്രാണികള്‍ - നമ്മെ കീഴടക്കാനായി, രോഗാതുരനാക്കാനായി, നിതാന്തം തയാറായി പതിയിരിക്കയാണെന്നും, അവക്കെതിരെ പടയണി പണിയാനാവശ്യമായ ശുചീകരണമാര്‍ഗങ്ങളും, വാക്സിനുകളും ആന്റി ബയോട്ടിക്കുകളും ആന്റി വൈറല്‍ മരുന്നുകളും അതിനാല്‍ അനിവാര്യമായും ആവശ്യമാണെന്നുമുള്ള ധാരണ ഒരല്‍പം വിശദീകരണത്തോടെയും ടിപ്പണികളോടെയും മാത്രമേ പരിപൂര്‍ണ ശരിയാകുകയുള്ളൂ. രോഗഹേതുക്കളില്‍ രോഗാണുവിന്റെ സാന്നിധ്യവും അവയുടെ ശൌര്യവും വിദഗ്ധമാര്‍ഗങ്ങളും ഒരു ഘടകം മാത്രമേ ആവൂ എന്നതാണ് വലിയ ശരി. ബഷീറിന്റെ ആശയം കടമെടുത്തു പറഞ്ഞാല്‍ ഭൂമിയുടെ അവകാശികളാണ് മനുഷ്യരെപ്പോലെത്തന്നെ അവയും. ഒരു തരം 'സിംബയോസിസി'ല്‍, കൊള്ളക്കൊടുക്കലുമായി ജീവിക്കേണ്ടവരാണെല്ലാവരും. മനുഷ്യനെന്ന ആദരണീയ സൃഷ്ടിക്കായി മറ്റവകാശികള്‍ പലപ്പോഴും പത്തിതാഴ്ത്തേണ്ടി വരുമെന്നതും കുറച്ചു ശരി തന്നെ. പക്ഷേ, ആ ഹനനം പോലും ഒരു ഖണ്ഡിത പരിപ്രേക്ഷ്യത്തില്‍ വേണം. അല്ലാതെ ആവാസവ്യവസ്ഥയെ അപ്പാടെ തകിടം മറിക്കുന്നതിലൂടെയല്ല. കൊതുകുകളെ നിയന്ത്രിക്കുന്ന തവളകളെയും ചേരകളെയും മറ്റു സസ്യ-ജന്തുക്കളെയും പറ്റെ അവഗണിച്ചു ഡി.ഡി.ടി പോലെയുള്ള നാശിനികളെ മാത്രം ആശ്രയിക്കുമ്പോള്‍ ഫലം. കൊതുകുകളുടെ നൂറിരട്ടിയായുള്ള പ്രത്യാക്രമണമായേക്കാം. വീടും മുറ്റവും നിലവും മുഴുവന്‍ ബാക്ടീരിയ മുക്തമാക്കാന്‍ വേണ്ട കെമിക്കല്‍സിന്റെ അനിയന്ത്രിതവും അനവസരത്തിലുള്ള ഉപയോഗം, അവയെ അതിജീവിക്കുന്ന 'മ്യൂട്ടന്റ്സി'നെ വളര്‍ത്താനേ സഹായിക്കൂ. അതിന്റെ ഫലം അത്യന്തം വിനാശകരവുമാകും. 'എബോള' വൈറസും 'എയ്ഡ്സ്' വൈറസും അങ്ങനെ രൂപാന്തരം പ്രാപിച്ചതാകാന്‍ വഴിയുണ്ട്.
രോഗവും സാമൂഹിക ജീവിതവും
അപ്പോള്‍ നമ്മുടെ ആരോഗ്യ അവബോധം വളരെ സങ്കുചിതമായ ഒരു പരിപ്രേക്ഷ്യത്തില്‍ തളച്ചിടപ്പെടരുതെന്നര്‍ഥം. കുറച്ചു കൂടി വിശാലമായ പ്രതലത്തില്‍ വേണം നമ്മുടെ വീക്ഷണം.
ഒരല്‍പം പുറകോട്ടു പോകാം, നമുക്ക്. എക്കാലത്തെയും പ്രഗത്ഭ പത്തോളജിസ്റ് ആണ് 19-ാം നൂറ്റാണ്ടില്‍ ജീവിച്ച ജര്‍മന്‍ ശാസ്ത്രജ്ഞന്‍ റുഡോള്‍ഫ് ഫര്‍ക്കൂ (Rudolph Virchow). വൈദ്യവിശാരദനെന്നതിലുപരി അദ്ദേഹം ആക്ടിവിസ്റും രാജ്യതന്ത്രജ്ഞനും ആന്ത്രോപോളജിസ്റും ആയിരുന്നു. 1848-ല്‍ പ്രഷ്യന്‍ രാജാവ് ഒരു ടൈഫസ് പകര്‍ച്ചവ്യാധിയെക്കുറിച്ച് അന്വേഷിക്കാനേല്‍പിച്ചു. വെറും വൈദ്യബന്ധിത വാക്കുകളില്‍ ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്. ജനങ്ങളുടെ ജീവിതനിലവാരത്തെയും പരിസ്ഥിതി ദൂഷ്യത്തെയും എല്ലാം പരാമര്‍ശിച്ച അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ സ്വയംഭരണാവകാശം, ജനാധിപത്യം, നികുതിപരിഷ്കരണം, ഫ്യൂഡല്‍ അസമത്വങ്ങള്‍ ഇല്ലാതാക്കല്‍ എന്നിവയെക്കുറിച്ചും ശിപാര്‍ശകള്‍ ഉണ്ടായിരുന്നു. അതായത് ഇന്നത്തെ കാലത്ത് പറയുകയാണെങ്കില്‍ ക്ഷയരോഗനിയന്ത്രണത്തിനാവട്ടെ, എയ്ഡ്സ് നിയന്ത്രണത്തിനാവട്ടെ, മറ്റേതൊരു രോഗത്തെ കീഴടക്കാനാവട്ടെ, ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും മരുന്നുകള്‍ക്കും വാക്സിനുകള്‍ക്കും ചെയ്യാന്‍ കഴിയുന്നത് കുറച്ചു മാത്രം. സാമൂഹിക വ്യവസ്ഥിതി നന്നാക്കുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നടപടികളാണ് കൂടുതല്‍ പ്രധാനമെന്ന് ഫര്‍ക്കുവിന്റെ വാക്കുകള്‍: "പ്രതികൂല പരിതസ്ഥിതികള്‍ക്ക് വിധേയനാവുന്ന വ്യക്തിയില്‍ കാണുന്ന വ്യതിയാനമാണ് രോഗമെങ്കില്‍, സാമൂഹിക അപഭ്രംശമാണ് പകര്‍ച്ചവ്യാധികള്‍ക്ക് കാരണം.''
പണ്ടത്തെ ദീനാവസ്ഥയില്‍നിന്നു നാം കുറെയേറെ മുന്നോട്ടു പോയിക്കഴിഞ്ഞു. മൈക്രോബയോളജിയുടെ സംഭാവന ഒട്ടും കുറവല്ല. ഇരുപതാം നൂറ്റാണ്ടില്‍ രോഗാണുജന്യ രോഗങ്ങള്‍ വളരെയധികം കുറഞ്ഞു; പകര്‍ച്ചവ്യാധികള്‍ നിയന്ത്രിതമായി. പക്ഷേ ഇക്കഴിഞ്ഞ അല്‍പം ദശകങ്ങളിലെ ആപത്സൂചനകള്‍ കണ്ടില്ലെന്നു നടിക്കാനാകില്ല. അമേരിക്കയിലെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിസിന്റെ കണക്കില്‍, ചരിത്രത്തില്‍ മുമ്പ് തുല്യതയില്ലാത്ത വിധം, വര്‍ഷത്തിലെന്നോണം പുതിയ പകര്‍ച്ചവ്യാധികള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഒന്നിനെതിരെ മരുന്നുകളും വാക്സിനുകളും കണ്ടെത്താന്‍ നാം ഓടിപ്പിടഞ്ഞുകൊണ്ടിരിക്കെത്തന്നെ, മറ്റൊന്ന് പ്രത്യക്ഷപ്പെടുന്നു. ശാസ്ത്ര ജേണലായ 'നേച്ചറി'ലെ (2008) ഒരു ലേഖനം പറഞ്ഞത്, കഴിഞ്ഞ അര നൂറ്റാണ്ടില്‍ തല പൊക്കിയ നവവ്യാധികളില്‍ 60 ശതമാനവും ജന്തുജന്യങ്ങള്‍ (zoonoses) ആണെന്നാണ്. ഉദാഹരണം പശ്ചിമ നൈല്‍ വൈറസ് പനി, പക്ഷിപ്പനി (പക്ഷികള്‍), എബോള വൈറസ് (കടവാതിലുകള്‍), എച്ച് 1 എന്‍ 1 (പന്നികള്‍).
വിശകലന ഫലങ്ങള്‍, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിസിന്‍ സംഗ്രഹിച്ചതിങ്ങനെ: "വര്‍ധിച്ചു കൊണ്ടിരിക്കുന്ന അനേകം ഘടകങ്ങളുടെ സമ്മിശ്രഫലമാണ് ഈ ജന്തുജന്യ രോഗങ്ങള്‍. കാലാവസ്ഥാ വ്യതിയാനങ്ങള്‍, ജനസംഖ്യാ വിന്യാസത്തിലെ അസന്തുലിതത്വം, ജന്തുജന്യ ഭക്ഷണത്വര വര്‍ധിക്കുന്ന തരം ഉപഭോഗപരത തുടങ്ങിയവയാണവ. കൊതുകുകളുടെ വംശവര്‍ധനക്ക് കാലാവസ്ഥാമാറ്റം വലിയ കാരണമായിട്ടുണ്ട്. അതുപോലെയാണ് അതിവൃഷ്ടിയും വെള്ളപ്പൊക്കവും വരള്‍ച്ചയും പട്ടിണിയും. ഇവയുണ്ടാക്കുന്ന ശുചിത്വരാഹിത്യം രോഗപ്രതിരോധശക്തിയെ തളര്‍ത്തുക മാത്രമല്ല, വലിയതോതിലുള്ള അഭയാര്‍ഥി പ്രവാഹങ്ങള്‍ മൂലമുള്ള രോഗവ്യാപനത്തിനു കാരണമാവുകയും ചെയ്യും.
സമ്പന്ന രാജ്യങ്ങളിലെ ഭക്ഷണശീലങ്ങളില്‍ വന്ന വൈയക്തികമായ ഉപഭോഗ ധാരാളിത്തം മാത്രമല്ല ജന്തുഭക്ഷണ വ്യാപനത്തിന് കാരണം. മറിച്ച് കോര്‍പറേറ്റ് തലത്തില്‍ തന്നെ ആഗോളമായി നടത്തപ്പെടുന്ന കാലി-കോഴി-ഇതര ഫാമുകളും മാംസക്കയറ്റുമതിയും കൂടി കാരണമായിട്ടുണ്ട്. കെന്റക്കി ചിക്കന്‍ മധ്യപൂര്‍വ ദേശത്തെ കീഴടക്കിയ പോലെ. പ്രകൃതിക്കിണങ്ങുന്ന പരിസ്ഥിതികളിലല്ല ഈ ഫാമുകളിലെ ജീവികള്‍ വളര്‍ത്തപ്പെടുന്നത്. തിക്കിത്തിരക്കിയുള്ള ഒരു തരം 'നഴ്സറി'കളാണവയൊക്കെ. 2000 മാണ്ടില്‍ ആഗോള മാംസോല്‍പാദനം 229 മില്ല്യന്‍ ടണ്ണായിരുന്നത്, 2050-ല്‍ 465 മില്യന്‍ ആക്കണമെന്നാണ് ഈ രംഗത്തെ സംരംഭകരുടെ ഉന്നം.
ഇതിനു പുറമെയാണ് വനനശീകരണം. തത്ഫലമായി ഷഡ്പദങ്ങളും പ്രാണികളും വന്യജീവികളും മനുഷ്യന്റെ ആവാസകേന്ദ്രങ്ങളിലേക്കും അവരുടെ കാലികളിലേക്കും വ്യാപിക്കുന്നു. രോഗവ്യാപനം വേഗത്തിലാക്കാന്‍ മനുഷ്യന്‍ തന്നെ സഹായം ചെയ്തുകൊടുക്കുകയാണിവിടെ. തങ്ങളുടെ വന്യ ആവാസ വ്യവസ്ഥകളില്‍നിന്നു പുറത്താക്കപ്പെട്ട ബാക്ടീരികളും വൈറസുകളും പുതിയ പരിതസ്ഥിതികളിലെ വെല്ലുവിളികള്‍ നേരിടാന്‍ ജനിതക മാറ്റം (മ്യൂട്ടേഷന്‍) കൈ കൊള്ളുന്നു, കൂടുതല്‍ ആക്രമണോത്സുകത നേടുന്നു. ഇവിടെയാണ് പരിണാമ സിദ്ധാന്തം യഥാര്‍ഥത്തില്‍ പ്രയോഗവല്‍കൃതമാകുന്നത്; ഈ സൂക്ഷ്മ ജീവികളുടെ അതിജീവനത്തിലും വ്യാപനത്തിലും.
ശാരീരികാധ്വാനം കുറയുമ്പോള്‍
'റെഡ് മീറ്റി'ന്റെ (ബീഫിലും മറ്റും അടങ്ങിയത്) അധിക ഉപയോഗം ഹൃദ്രോഗത്തിനും പല അര്‍ബുദങ്ങള്‍ക്കും കാരണമാകാം എന്നാണ് കണ്ടെത്തല്‍. വാഹനങ്ങളുടെ പെരുപ്പം അന്തരീക്ഷ മലിനീകരണത്തിനും തദ്വാരാ അനവധി ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമാകുന്നു. ആഗോള താപനത്തില്‍ അവയുടെ പങ്കു വേറെയും. വാഹനാപകടങ്ങള്‍ കൂടാനും അവ കാരണമായേക്കും. മാത്രമല്ല മനുഷ്യര്‍ക്കാവശ്യമായ ശാരീരികാധ്വാനങ്ങള്‍ (ഉദാ: നടത്തം) കുറഞ്ഞു പോയത് രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍, പ്രമേഹം, പൊണ്ണത്തടി, ചില അര്‍ബുദങ്ങള്‍ എന്നിവക്കും കാരണമാകും. എന്നാലും 'വികസന' തൃഷ്ണയുള്ള നമ്മുടെ നേതാക്കള്‍ക്കും നഗര പ്ളാനര്‍മാര്‍ക്കും എക്സ്പ്രസ് ഹൈവേകളും ഫ്ളൈഓവറുകളും പണിയാനും 'നാനോ'കളെ പെരുപ്പിക്കാനും ആണ് ആഗ്രഹം. കാല്‍നടയാത്രക്കാര്‍ക്കും സൈക്ളിസ്റുകള്‍ക്കും വേണ്ട സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിലോ, പബ്ളിക് ട്രാന്‍സ്പോര്‍ട്ടുകളെ നന്നാക്കി പ്രൈവറ്റ് വാഹനങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിലോ അല്ല.
വ്യാവസായികാടിസ്ഥാനത്തിലുള്ള കാലിത്തീറ്റ ഉല്‍പാദനവും ആനിമല്‍ ഫാമിങ്ങും പ്രതിശീര്‍ഷ മാംസോപഭോഗം വര്‍ധിപ്പിക്കുന്നു. മാത്രമല്ല ലഭ്യമാകുന്ന മാംസം കൂടുതല്‍ അനാരോഗ്യദായകവുമാകുന്നു. ലോക കാന്‍സര്‍ റിസര്‍ച് ഫണ്ടിന്റെ 2009-ലെ 'ദ പോളിസി ആന്‍ഡ് ആക്ഷന്‍ ഫോര്‍ കാന്‍സര്‍ പ്രിവന്‍ഷന്‍ റിപ്പോര്‍ട്ടി'ല്‍ ചൂണ്ടികാണിക്കുന്ന വസ്തുതകള്‍ ഇങ്ങനെ: "പ്രകൃത്യാ ലഭ്യമായ മാംസം, കട്ടി കുറഞ്ഞതും പൂരിത ഫാറ്റി ആസിഡുകള്‍ താരതമ്യേന കുറവുള്ളതും, ആരോഗ്യദായകമായ എന്‍-3 ഫാറ്റി ആസിഡുകളാല്‍ സമൃദ്ധവുമാണ്. നേരെ മറിച്ച്, വ്യാവസായികമായി വളര്‍ത്തുന്ന കാലി ഫാമുകളിലെ ഉരുക്കളുടെ - കാലികളാവട്ടെ, പന്നികളാവട്ടെ, കോഴികളാവട്ടെ - മാംസം സമ്പൂര്‍ണ ഫാറ്റി ആസിഡുകളാല്‍ സമൃദ്ധവും വിറ്റാമിന്‍-എ, ബീറ്റാ കരോടീന്‍ എന്നിവയില്‍ തുലോം ദരിദ്രവും ആണ്. ഇത് ഹൃദ്രോഗ ധമനീ രോഗങ്ങള്‍ക്കും ചില അര്‍ബുദങ്ങള്‍ക്കും കാരണമാകുന്നു.''
പുകയിലയാണ് മറ്റൊന്ന്. ആരോഗ്യത്തിനെന്ന പോലെത്തന്നെ പരിസ്ഥിതിക്കും അത് ഭീഷണിയാണ്. ആഗോളം പ്രതിവര്‍ഷം 5.5 ദശലക്ഷമാണ് പുകയില ബന്ധിത മരണങ്ങള്‍: 2030-ഓടെ അത് ഒമ്പത് ദശലക്ഷമാവാന്‍ സാധ്യതയുണ്ട്. പുറമെ വലിയ വനനശീകരണത്തിനും പുകയിലകൃഷി കാരണമാകുന്നു. ചിലയിനം പുകയിലകള്‍ മിനുക്കിയെടുക്കുന്നതിനു വിറകായി മരങ്ങള്‍ കത്തിച്ചുകളയുന്നു - മുന്നൂറു സിഗററ്റുണ്ടാക്കാന്‍ ഒരുമരം എന്നോണം. നിഷ്ക്രിയ പുകവലി (Passive Smoking) ആണ് മറ്റൊരു പ്രശ്നം. പുകയില കൃഷി മണ്ണിലെ ജലാംശം ധാരാളം വലിച്ചെടുക്കുന്നു. അതിന്റെ പാക്കേജിംഗിനോ ധാരാളം കടലാസും ചെലവാകുന്നു.
സാമൂഹിക പരിഹാരങ്ങള്‍
ഇങ്ങനെ അധികമൊന്നും മുന്നോട്ടു പോകാനാകില്ലെന്നു സുവ്യക്തം. സാമൂഹിക പരിഹാരങ്ങള്‍ തേടിയേ തീരൂ. ആയിരക്കണക്കിന് കോഴികളെ ഒന്നിച്ച് കൊന്ന് (culling) കുഴിച്ച് മൂടിയത് കൊണ്ടോ പന്നികളെ കൂട്ടമായി സംഹരിച്ചത് കൊണ്ടോ മാത്രമായില്ല. വീണ്ടും ഫര്‍കുവിനെ ഉദ്ധരിക്കാം: "വൈദ്യശാസ്ത്രം നമ്മെ നാമറിയാതെത്തന്നെ, സാമൂഹിക രംഗത്തേക്കാനായിച്ച് കാലത്തിന്റെ വലിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ നിര്‍ബന്ധിക്കുന്നു.''
പാരിസ്ഥിതിക പ്രതിസന്ധി വാസ്തവത്തില്‍ ഒന്നല്ല, അനേകമാണ്. സ്ഥൂല പ്രകൃതിയെ ബാധിക്കുന്നത് മാത്രമല്ല, നമ്മുടെ ഉള്ളിലെ സൂക്ഷ്മ ഘടനയെയും കൂടിയാണ്. നാം കഴിക്കുന്ന ഭക്ഷണത്തെപ്പോലും 'ത്വയ്യിബ്' (നല്ലത്, ശുദ്ധം) (ഖുര്‍ആന്‍ 2:168, 5:88, 8:69, 16:114) അല്ലാതാക്കി. ശാസ്ത്രവും സാങ്കേതിക ശാസ്ത്രവും പൈശാചിക പക്ഷത്ത് ചേര്‍ന്നു. 'പ്രതിസന്ധി' എന്നാല്‍ അസാധാരണമായത്, പ്രകൃതിയിലെ സ്വാരസ്യത്തെയും താളത്തെയും ഭംഗപ്പെടുത്തുന്നത്. അതെക്കുറിച്ച് നാം അജ്ഞരല്ലൊട്ടുതാനും. അറിയപ്പെടുന്ന ചരിത്രത്തിലെമ്പാടും നിലനിന്നിരുന്ന ഈ താളലയം ഇപ്പോള്‍ ഭംഗപ്പെടാന്‍ കാരണം നാം തന്നെയാണെന്നും നമുക്കറിയാം. പൊരുത്തക്കേടുകളും സംഘട്ടനങ്ങളും മുമ്പുണ്ടായിട്ടുണ്ടാകണം. കാര്‍ഷിക വൃത്തിയിലേക്ക് തിരിഞ്ഞ പ്രാകൃത മനുഷ്യനും ഇത്തരമനുഭവങ്ങളുണ്ടായിട്ടുണ്ടാകാം. പക്ഷേ, നാമിന്നഭിമുഖീകരിക്കുന്ന തരത്തിലുള്ള ഭീകരമായ ഒരു സന്നിഗ്ധാവസ്ഥ മുമ്പൊന്നുമുണ്ടായിക്കാണില്ല.
പ്രകൃതിയുടെ പ്രവര്‍ത്തനത്തിലെ സ്വാരസ്യം വളരെ പ്രകടമായിരുന്നു; ഋതുഭേദങ്ങളില്‍, ചൂടു-ശൈത്യാന്തരങ്ങളില്‍, അടിച്ചുവീശുന്നതും അമര്‍ന്നതുമായ കാറ്റുകളില്‍, സമുദ്രങ്ങളില്‍, മരുഭൂമികളില്‍, സസ്യലതാദികളില്‍, മൃഗങ്ങളില്‍ എല്ലാം. ശാസ്ത്രവും സാങ്കേതിക വിദ്യയും ദുരുപയോഗപ്പെടുത്തിയതിന്റെ ഫലമാണ് പ്രകൃതിയില്‍ വന്ന താളഭംഗം. ഈ ദുരുപയോഗങ്ങള്‍ക്ക് പ്രേരണയായത് സ്വാഭാവിക ചോദനകള്‍ മാത്രമായിരുന്നില്ല; മറിച്ച് അത്യാഗ്രഹവും അമിത ലാഭേഛയും, അധികമധികം വാരിക്കൂട്ടാനുള്ള (തകാസുര്‍) കിടമത്സരം വരുത്തിത്തീര്‍ത്ത കൃത്രിമ ചോദനകളുമായിരുന്നു.
മാര്‍ഗവ്യതിയാനം വരുത്തിയത് വ്യാവസായിക വിപ്ളവമാണെന്ന് പറയാം. ആരും ഈ മാറ്റത്തെക്കുറിച്ച് ആശങ്കാകുലരായിരുന്നില്ലെന്നു പറയാനാവില്ല. ഇംഗ്ളണ്ടിലെയും സ്കോട്ട്ലന്റിലെയും ഗ്രാമീണ സൌന്ദര്യത്തെയും പുക തുപ്പിത്തുടങ്ങാന്‍ പോകുന്ന വ്യവസായകേന്ദ്രങ്ങളെയും താരതമ്യപ്പെടുത്തുന്ന വര്‍ണനകള്‍ ചാള്‍സ് ഡിക്കന്‍സിന്റെയും വ്യവസായവല്‍ക്കരണം ഗ്രാമത്തിലെ പാവങ്ങളെ വിഴുങ്ങുന്ന ചെകുത്താനായി അപ്ടണ്‍ സിന്‍ക്ളയറുടെയും ('ദി ജംഗ്ള്‍') നോവലുകളില്‍ കാണാം. ഭവിഷ്യത്തിനെ ഭയപ്പെട്ടവര്‍ക്ക് പോലും തടഞ്ഞ് നിര്‍ത്താനാവാത്ത മാറ്റത്തിന്റെ കൊടുങ്കാറ്റുകളാണ് തുടര്‍ന്നുണ്ടായ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങള്‍ വരുത്തിവെച്ചത്. ഗ്രാമങ്ങളില്‍ ഇന്ത്യ ജീവിക്കുന്നു എന്ന് കരുതിയ, കസ്തൂര്‍ബായ്ക്കു നവ അത്ഭുത ഔഷധമായ പെനിസിലിന്‍ നല്‍കാന്‍ വിസമ്മതിച്ച ഗാന്ധിജി അധികം വൈകാതെ വിസ്മരിക്കപ്പെട്ടു. മാവോസേതൂങ്ങിനു ശേഷം ചൈനയില്‍ സംഭവിച്ച മാറ്റങ്ങള്‍ അതിദ്രുതങ്ങളായിരുന്നു. കോളനിവല്‍കരിക്കപ്പെട്ട അറേബ്യന്‍ സമൂഹങ്ങളില്‍ എണ്ണ കണ്ടെത്തിയതിനെ തുടര്‍ന്നു അവിടങ്ങളിലെ ജീവിതരീതികളും സംസ്കൃതിയും വളരെ മാറി. തടഞ്ഞു നിര്‍ത്താനാവാത്ത ഈ കൊടുങ്കാറ്റു പിന്നീട് സോഷ്യലിസത്തെ കടപുഴക്കി എറിഞ്ഞു. ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും അതിന്റെ സ്വാഭാവിക പരിണാമമായിരുന്നു. ഒരാള്‍ക്കും ഒരു രാജ്യത്തിനും ഈ പ്രവാഹത്തെ തടയാനാവില്ലെന്ന് വന്നു; എന്നിട്ട് വേണ്ടേ പിന്നോട്ട് തിരിക്കാന്‍! ജപ്പാന്‍, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ, ചൈന, ആഫ്രിക്ക, ഇസ്ലാമിക രാഷ്ട്രങ്ങള്‍, ആര്‍ക്കും വേറിട്ട് നില്‍ക്കാനാവില്ല. അതായത് വ്യാവസായിക വിപ്ളവം ഒരു പാക്കേജായിരുന്നു. അതിന്റെ ഒഴിച്ച് കൂടാനാവാത്ത ഭാഗങ്ങളായിരുന്നു തുടര്‍ന്നുണ്ടായ മാറ്റങ്ങള്‍. ഒരിക്കല്‍ കണ്ടുപിടിക്കപ്പെട്ടു പ്രവാര്‍ത്തികമായിക്കഴിഞ്ഞാല്‍ ശാസ്ത്രസാങ്കേതിക വിദ്യ പ്രകൃതിയെ നശിപ്പിക്കാതെ തരമില്ലായിരുന്നു. പണ്ടു വായിച്ച ഒരു പുസ്തകത്തിന്റെ തലക്കെട്ട് "Chemistry Creates a New World' എന്നായിരുന്നു. രസതന്ത്രത്തിന്റെ അപദാനങ്ങള്‍ പുകഴ്ത്തുന്ന ഒന്ന്. ഇന്ന് ഓര്‍ത്തുനോക്കുമ്പോള്‍ തോന്നുന്നു, ശരിയാണ്, പക്ഷേ ആ പുതിയ ലോകം പ്രകൃതിയുടെ ശവപ്പറമ്പാകുന്നു; പ്ളാസ്റിക്കാവട്ടെ, കീടനാശിനികളാവട്ടെ, ഭോപ്പാല്‍ ഫെയിം 'മിക്ക്' ആകട്ടെ, എന്‍ഡോസള്‍ഫാന്‍ ആകട്ടെ, മറ്റെന്തുമാകട്ടെ. അതായത് ഭവിഷ്യത്തുകളെ കുറിച്ച് അറിവുണ്ടായിരിക്കെ തന്നെ, മറ്റൊരു മാര്‍ഗം തെരഞ്ഞെടുക്കാന്‍ കഴിയാത്തതായിരുന്നു, ഇന്നത്തെ പ്രതിസന്ധിക്ക് കാരണം.
പ്രകൃതിയെ കുറിച്ച സങ്കല്‍പം 'സെക്യുലറൈസ്ഡ്' ആയതാണ്, ഒരു പക്ഷേ വ്യാവസായിക-ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങളുടെ അപഭ്രംശത്തിനു മൂലകാരണം. 'മൌലികവാദികളു'ടെ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെങ്കില്‍, ദൈവത്തെയും ദൈവനിര്‍ദേശങ്ങളെയും മാറ്റി നിര്‍ത്തിയതിന്റെ ഫലമെന്ന് ചുരുക്കം. ജൈവികമായ ആവാസവ്യവസ്ഥയില്‍ ആദാനപ്രദാനങ്ങളില്‍ പങ്കാളികളാകേണ്ടിയിരുന്ന പ്രകൃതിയെ, 'അത്' എന്ന ചൂഷണം ചെയ്യപ്പെടേണ്ട, കീഴടക്കപ്പെടേണ്ട ഒരചേതന വസ്തുവാക്കിമാറ്റിയതിന്റെ ഫലം. ഗാന്ധിജിയുടെ വാക്കുകളില്‍ പറഞ്ഞാല്‍, 'മനുഷ്യന്റെ ആവശ്യത്തിനുള്ളത് പ്രകൃതി നല്‍കും; അത്യാഗ്രഹത്തിനുള്ളതല്ല.' മണ്ണല്ലാതെ മറ്റെന്തു ചെന്നാലും ആര്‍ത്തി മാറാത്ത വായകളുടെ ഉടമസ്ഥരായി മാറിയ മനുഷ്യന്റെ 'ആക്ര' ('ശുഹ്ഹു നഫ്സ്') വരുത്തിയ വിന. ആഗോള സമൂഹത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിയാത്ത ഒരു ചെറിയ ന്യൂനപക്ഷം ഭൂഗോള വിഭവങ്ങളുടെ സിംഹഭാഗവും സ്വന്തം വരുതിയില്‍ കെട്ടിപ്പൂട്ടി നിഗളിച്ചതിന്റെ ഫലം. പ്രകൃതിയോടുള്ള ഈ മനോഭാവവ്യതിയാനം ആഴമേറിയ മുറിവാണേല്‍പ്പിച്ചത്. ഈ വ്യതിയാനത്തിന് മുമ്പ് മനുഷ്യന്‍ പ്രകൃതിയെ 'ഭാര്യ'യായി കണ്ടിരുന്നെങ്കില്‍ അതിനു ശേഷം 'അത്' ഒരു 'വെപ്പാട്ടി'യായി മാറി.
ഇത് മനസ്സിലാക്കാതെ നാം അന്തരീക്ഷ താപനം, ഓസോണ്‍ തുളകള്‍, ഹിമക്കട്ടികളുടെ ഉരുകല്‍, കാലാവസ്ഥാ വ്യതിയാനം, കാര്‍ബണ്‍ഡയോക്സൈഡ് മാപനം എന്നിങ്ങനെ പറഞ്ഞുകൊണ്ടിരുന്നാല്‍ എവിടെയും എത്താന്‍ പോകുന്നില്ല; സമവാക്യത്തില്‍ നാം മുമ്പേ വെട്ടിമാറ്റിയ 'ദൈവത്തിന്റെ കരം' എന്ന ഭാഗം തിരികെ പിടിക്കാതെ.
പാരിസ്ഥിതിക പ്രതിസന്ധിക്ക് അതിനാല്‍ തന്നെ അഗാധമായ മാനങ്ങളുണ്ട്. താത്ത്വികവും ആത്മീയവുമായവ. അല്ലാതെ പിഴച്ചു പോയ എഞ്ചിനീയറിംഗ് മാത്രമല്ല അത്. എന്നാലും അധികപേരും ഈ യഥാര്‍ഥ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ല. കാരണം വ്യക്തം, ദൈവത്തിന്റെ കരം രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അംഗീകരിച്ചു പോയാല്‍ തങ്ങളുടെ സകല സാമ്രാജ്യങ്ങളും തകരും!
അവിരാമമായ ഉപഭോക്തൃപരത ആധുനിക മനുഷ്യന്‍ ശീലമാക്കി കഴിഞ്ഞു; എല്ലാവരുമില്ലെങ്കിലും വളരെയധികം പേരും. ഈ കാര്യത്തില്‍ പൌരസ്ത്യം പാശ്ചാത്യത്തെ അതിവേഗം എത്തിപ്പിടിക്കാന്‍ ശ്രമിക്കയാണ്. ഭാര്യ / ഭര്‍ത്താവ്, കുട്ടികള്‍ ചെറിയ ഒരു വീട്, ആവശ്യത്തിനുള്ള വീടുപകരണങ്ങളും ഫര്‍ണിച്ചറും, ആവശ്യത്തിന് കന്നുകാലികള്‍, കോഴികള്‍ - ആനന്ദലബ്ധിക്കിത് മതി - എന്നാരെങ്കിലും ഇപ്പോള്‍ കരുതുന്നുവോ? അത്തരം ഗ്രാമീണ നിര്‍മലതക്ക് പകരം അനന്തമായ ആക്രയുടെ പ്രതീകങ്ങളായ നഗരങ്ങളല്ലേ നമ്മുടെ ആകര്‍ഷണ കേന്ദ്രങ്ങള്‍!
ഈ ആഗോളവല്‍കരണത്തില്‍നിന്നു ഒരു സമൂഹത്തിനും മാറിനില്‍ക്കാനാവില്ല. അഥവാ ഒരു സമൂഹം (ഉദാഹരണം മുസ്ലിംകള്‍) മാറിച്ചിന്തിച്ച് അതനുസരിച്ച് ജീവിതരീതികള്‍ മാറ്റിയാലും ലോകഗതിയെ അത് മാറ്റിമറിക്കണമെന്നില്ല. പാശ്ചാത്യരെ (ചാണിനു ചാണായും, മുഴത്തിനു മുഴമായും) അനുകരിക്കുകയാണ് മുസ്ലിംകളെന്നത് വേറെ കാര്യം. പ്രകൃതിയുടെ പവിത്രതയെക്കുറിച്ച് മുസ്ലിംകള്‍ കൂടുതല്‍ ബോധവാന്മാരാകണമെന്നു പറഞ്ഞാല്‍ അതും വനരോദനമായി മാറുകയേ ഉള്ളൂ. എങ്കില്‍പോലും, ദൈവത്തെ തള്ളിപ്പറയാത്ത ഒരു സമൂഹമാണവരെന്നതിനാല്‍, മനുഷ്യകേന്ദ്രീകൃത പ്രകൃതി ദര്‍ശനങ്ങള്‍ക്ക് പകരം ദൈവ-കേന്ദ്രീകൃത കാഴ്ചപ്പാടാണ് പരിസ്ഥിതിയോട് വേണ്ടതെന്ന ആശയം ചുരുങ്ങിയത് അവര്‍ക്കെങ്കിലും ദഹിക്കേണ്ടതാണ്.
ബുദ്ധി ആവശ്യപ്പെടുന്നത് അധികാരത്തെയും അധീശത്വത്തെയും കുറിച്ച മൂഢധാരണകള്‍ ഒഴിവാക്കാനും ടെക്നോളജിയെ അന്തം കെട്ട് പരിരംഭണം ചെയ്യുന്നത് കുറക്കാനുമാണ്. കൂടുതല്‍ സുരക്ഷിതവും ശാന്തവും ആരോഗ്യപ്രദവുമായ ഭാവി സമൂഹങ്ങള്‍ ഉണ്ടാവാന്‍ വേണ്ടി പ്രകൃതി നശീകരണം കുറക്കുന്ന തരത്തിലുള്ള ബദല്‍ സങ്കേതങ്ങള്‍ ലഭ്യമാണ്, ലഭ്യമാക്കണം. പ്രകൃതിക്കിണങ്ങുന്ന കൃഷി രീതികളെ കൈയൊഴിക്കരുത്.
പരിസ്ഥിതി അവബോധം വളര്‍ത്താനും പ്രകൃതിയോടുള്ള ഖുര്‍ആനിക സമീപനത്തെക്കുറിച്ച് അറിവ് പകരാനും നമ്മുടെ എത്ര പണ്ഡിതന്മാര്‍ ശ്രമിക്കുന്നുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച ചര്‍ച്ചകളെല്ലാം 'സെക്യുലര്‍' പരിപ്രേക്ഷ്യത്തിലല്ലേ ഇപ്പോള്‍! പക്ഷേ, പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാനും അതെക്കുറിച്ച ഇസ്ലാമിക അവബോധം വളര്‍ത്താനും ആധുനിക സമസ്യകളെയും ഇസ്ലാമിനെയും ശരിക്ക് മനസ്സിലാക്കിയ പണ്ഡിതന്മാരെയാണാവശ്യം; പണ്ടത്തെ 'മസ്അലകള്‍' മാത്രം ഹൃദിസ്ഥമാക്കിയവരെയല്ല. കുറച്ച് ആക്ഷന്‍ ഗ്രൂപ്പുകളെങ്കിലും പ്രകൃതിക്കിണങ്ങിയ കൃഷിയും, ഊര്‍ജോല്‍പാദനവും, കാലിവളര്‍ത്തലും പ്രാവര്‍ത്തികമാക്കി കാണിക്കാന്‍ മുന്നിട്ടിറങ്ങണം. ആധുനിക സാങ്കേതിക വിദ്യകള്‍ ലഭ്യമാണെന്നതിനാല്‍ മാത്രം അവ ഉപയോഗിക്കേണ്ടതാണെന്നുള്ള മനോഭാവം കൈവെടിയാനും കഴിയണം.